2016 സെപ്റ്റംബർ 29, വ്യാഴാഴ്‌ച




ഉപ്പിന്റെ രുചിയുള്ള സത്യം



സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ മാത്രമെന്ന തിരിച്ചറിവില്‍
ഈ നീലരാവില്‍ യാത്രയ്ക്കൊരുങ്ങുന്ന നേരത്തും
കൂടെകൂട്ടുവാന്‍ എന്തുണ്ടെന്ന് തിരയുമ്പോഴും
അലമുറയിട്ടു കൊണ്ട്ഓടി വരുന്നത്
നിന്നോര്‍മ്മ മാത്രമെന്നത്
വേദനയില്‍ കുതിര്‍ന്ന സത്യം മാത്രം.....

എന്നും എന്നോടൊപ്പം

എന്‍ പ്രണയമെന്നു കരുതി
പനിനീര്‍പൂവിന്റെ നിറം നല്‍കി
സ്വപ്നങ്ങളില്‍ മുക്കി പൊക്കി
ഓമനിച്ചുമ്മവെച്ചൊന്നിനെ
ഏറെക്കാലം ഞാന്‍ എന്‍ ഹൃത്തില്‍ പേറി.......
എന്‍ ഹൃദയത്തിലിരിയ്ക്കാന്‍
ഇഷ്ടമില്ല്ലാതെ അത് നിരങ്ങിയിറങ്ങി പ്പോയ
ഈ വൈകിയ വേളയില്‍ ഞാന്‍ തിരിച്ചറിയുന്നു …
പമ്മി പതുങ്ങി എന്‍ വാക്കുകള്‍ക്ക്
കാതുകള്‍ സമ്മാനിച്ച് എന്നോടൊപ്പമുള്ള
മറ്റൊന്നായിരുന്നു  എന്‍ പ്രണയമെന്ന സത്യം.....

2016 ഓഗസ്റ്റ് 21, ഞായറാഴ്‌ച

ചിരി      
                                                         
പ്രഭാത സവാരിയില്‍                                    
എന്‍ എതിരെ വന്നവര്‍ക്ക്                            
ഇന്നു ഞാനൊരു പുഞ്ചി സമ്മാനിച്ചു,            
അവര്‍ തിരിച്ചും.                                            
തമാശക്കാരന്‍ കൂട്ടുകാരന്റെ                          
തമാശയുമായി പുലബന്ധം പോലുമില്ലാത്ത
തമാശക്ക് ഇന്നു ഞാന്‍ പൊട്ടിച്ചിരിച്ചു            
പകല്‍ മുഴുവന്‍ ചിരിച്ച് ക്ഷീണിച്ച ഞാന്‍    
രാത്രിയില്‍ എന്‍ ദര്‍പ്പണത്തില്‍                    
നോക്കി ചിരിക്കെ                                    
അതില്‍ തെളിഞ്ഞ പ്രതിബിംബം                  
എന്നോട് ചോദിച്ചു                                        
വിഡ്ഢി ചിരി ചിരിക്കാന്‍ നാണമില്ലേ........

എന്റെ പ്രണയം

കൗതുകമായ് കണ്ണില്‍ നിറഞ്ഞ്
കണ്ണീരായ്  മാറിയതും
 പുഞ്ചിരിയായ് ചുണ്ടില്‍ നിറഞ്ഞ് വിതുമ്പലായ് മാറിയതും
കുളിരായ് മനസ്സില്‍ നിറഞ്ഞ്
കൂരമ്പായ് മാറിയതും
തേനെന്നു കരുതി നുകര്‍ന്ന്പിന്നീട്
വിഷമായ് മാറിയതും
 ഒന്നു മാത്രമായിരുന്നു
അത് എന്നില്‍ മുളപൊട്ടിയ പ്രണയമായിരുന്നു.......

2016 ഏപ്രിൽ 16, ശനിയാഴ്‌ച

​​
​​

തീരം തേടി


കൊതി തോന്നുന്നകലെയാ- തീരത്തടുക്കുവാന്‍
മരണമാം തോണിയിനിയെന്നു വരും.                             
തോണിയിലേറി ഞാന്‍ മുന്നോട്ടു 
പോകുമ്പോള്‍ വഴി -                                               
കാട്ടിയാവുന്നതാരാണാവോ?     
                 
സ്വപ്നവും ദുഃഖവും അന്യമാകുന്നൊരാ,              
ശാന്തിതന്‍ തീരത്തണഞ്ഞീടുമ്പോള്‍,              
ബന്ധങ്ങളെന്ന ബന്ധനങ്ങള്‍ക്കുള്ളില്‍        
ബന്ധിയായ് മാറിയ കാലങ്ങളിലണിഞ്ഞു-       
നടന്നൊരു മുഖംമൂടി വലിച്ചെറിഞ്ഞൊന്നു-
റക്കെചിരിക്കേണം കാപട്യമില്ലാതെ.  
                        
നേട്ടങ്ങള്‍ കൂട്ടുവാന്‍ പായുന്ന
ജീവിതങ്ങള്‍ക്കു നടുവിലൊരു
ജീവിതമസാധ്യമെന്നറിയുന്നു                            
കത്തിജ്വലിക്കുന്ന സ്വാര്‍ഥമാം
തീയിലകപ്പെട്ടമൂല്യമാം സ്നേഹവും                    
എരിഞ്ഞു തീര്‍ന്നീടുമ്പോള്‍,                             
പറയാതെ പോയൊരാ വാക്കുകള്‍ തന്‍
വിങ്ങല്‍ മായാതെമനസ്സില്‍ നിറഞ്ഞീടുമ്പോള്‍,
പാപുണ്യത്തെന്റെ ഭാണ്ഡവും പേറിഞാന്‍
യാത്രയ്ക്കൊരുങ്ങുന്ന നിമിഷങ്ങളില്‍
മിഴിനീരണിയുന്ന മിഴികളെ 
അറിയുക ആഹ്ലാദ തിരമാലതന്‍ 
വേലിയേറ്റമാണെന്നിലപ്പോള്‍.                        

2016 ഏപ്രിൽ 6, ബുധനാഴ്‌ച

നീ എനിക്കാര്?

ഒാർമ്മകള്‍ക്കുള്ളില്‍കരുതി
വെയ്ക്കാന്‍ മറന്നൊരു
നേരത്തിരുണ്ട
വഴിയിലകപ്പെട്ടൊരെന്‍
സ്വപ്നങ്ങള്‍ക്കു
വഴികാട്ടിയാം ദീപമായ് മാറി,
ചിരിക്കാന്‍ മറന്നൊരെന്‍
ചുണ്ടുകള്‍ക്കു
പുഞ്ചിരികള്‍ ദാനമായ് നല്‍കി,
മൗനമാം കൂട്ടില്‍ നിന്നും
പറന്നുയരുവാന്‍ വാക്കുകള്‍ തന്‍
വര്‍ണ്ണചിറകുകള്‍ സമ്മാനിച്ച്,

ഇണങ്ങിയും പിണങ്ങിയും
കളിപറഞ്ഞും എന്നില്‍ സ്നേഹത്തിന്‍
മഴവില്ല് വിരിയിച്ച്,
ഒരുനാള്‍ എവിടയോ
ഞാന്‍ മറന്നൊരെന്‍
പ്രണയത്തെ തൊട്ടുണര്‍ത്തി
പിന്നീടൊരുനാള്‍ തനിച്ചല്ല
ഞാനെന്നു നിനച്ചിരിക്കെ 

കൂടെക്കൂട്ടാതെ നീ തിരിഞ്ഞു
നടന്നെങ്കിലുംവെറുത്തില്ല ഞാന്‍,
ഓരോ നിമിഷവും
വിങ്ങലായ് മാറിയെ-
ന്നിലൊരുചോദ്യം
നീ എനിക്കാര്?